പഴങ്ങാടിയിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഭവം; മുഖ്യപ്രതി പിടിയിൽ.
പഴയങ്ങാടി:
കാറുകളിലെത്തിയ സംഘം പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി. പൊലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞതോടെ യുവാവിനെ ഉപേക്ഷിച്ചു സംഘം കടന്നുകളഞ്ഞു. എന്നാൽ, നിമിഷങ്ങൾക്കകം പൊലീസ് മുഖ്യപ്രതിയെ പിടികൂടി. താമരശ്ശേരി സ്വദേശി സാബു വർഗീസ് (43) ആണു പിടിയിലായത്. പുതിയങ്ങാടി ബീച്ച് റോഡ് രിഫായി പള്ളിക്ക് സമീപം എം. മുഹമ്മദ് അസ്‌ലമിനെ(32) കഴിഞ്ഞ ദിവസം രാവിലെ 10നു ചുവപ്പ് നിറമുള്ള 2 കാറുകളിലായി വന്ന സംഘം തട്ടിക്കൊണ്ട് പോയെന്നു പഴയങ്ങാടി പൊലീസിനു ബന്ധുക്കൾ പരാതി നൽകി. തുടർന്ന് പഴയങ്ങാടി സി.ഐ എം.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ബീച്ച് റോഡിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തട്ടിക്കൊണ്ടു പോയ കാറിന്റെ ഉടമ താമരശേരിയിലെ സാബു വർഗീസിന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇതിനിടെ മുഹമ്മദ് അസ്‌ലമിനെ തട്ടിക്കൊണ്ടു പോയ സംഘം വീട്ടിലേക്കു ഫോൺ ചെയ്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പൊലീസ് പിന്തുടരുന്നെന്നു മനസിലായതോടെ കൊടുവള്ളി പൊലീസ് സ്‌റ്റേഷനു സമീപം മുഹമ്മദ് അസ്‌ലമിനെ ഇറക്കി വിട്ടു. തുടർന്നു കാറിൽ കടന്നുകളയാൻ ശ്രമിച്ച മുഖ്യപ്രതിയെ പഴയങ്ങാടി എസ്ഐ കെ.ഷാജുവും സംഘവും സാഹസികമായി പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ എട്ടോളം പ്രതികളെ പിടികൂടാനുണ്ടെന്നു പഴയങ്ങാടി സി.ഐ എം.രാജേഷ് പറഞ്ഞു. സാമ്പത്തിക ഇടപാടാണ് സംഭവത്തിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു.
ليست هناك تعليقات
إرسال تعليق