ജോളി ജോസഫിനെയും മാത്യുവിനേയും സിലിയുടെ കൊലപാതകത്തിലും അറസ്റ്റ് ചെയ്യാൻ കോടതി അനുമതി
കോഴിക്കോട്:
കൂടത്തായി കൂട്ടക്കൊലപാതക കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഒന്നാംപ്രതി ജോളി ജോസഫിനെയും മാത്യുവിനേയും സിലിയുടെ കൊലപാതകത്തിലും അറസ്റ്റ് ചെയ്യാൻ കോടതി അനുമതി നൽകി. റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ പോലീസ് കസ്റ്റഡിയുടെ കാലാവധി ഇന്ന് തീരുകയാണ്.
വൈകുന്നേരം ജോളിയേയും മറ്റ് പ്രതികളേയും കോടതിയിൽ ഹാജരാക്കാൻ ഒരുങ്ങുന്നതിനിടെയാണ് സിലി കേസിലും അറസ്റ്റ് ചെയ്യാൻ പോലീസിന് കോടതി രാവിലെ അനുമതി നൽകിയത്. ഇതോടെ പ്രതികളെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഇന്ന് കോടതി തീരുമാനമുണ്ടാകും. തുടർന്ന് പ്രൊഡക്ഷൻ വാറണ്ട് നൽകുന്ന മുറയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യും.
ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയാണ് സിലി. താമരശ്ശേരിയിലെ ഒരു സ്വകാര്യ ദന്താശുപത്രിയിൽ വെച്ച് ജോളി സയനൈഡ് പുരട്ടിയ ഗുളിക നൽകി സിലിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഇത് സംബന്ധിച്ച് നിരന്തരം ചോദ്യം ചെയ്യലുകളും ഇതിനകം തന്നെ നടന്നു കഴിഞ്ഞിരുന്നു. വടകര തീരദേശ പോലീസ് സ്റ്റേഷൻ സി.ഐ ബി.കെ സിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സിലി വധക്കേസ് അന്വേഷിക്കുന്നത്. റോയ് വധക്കേസ് പ്രതികളായ ജോളി, എം.എസ് മാത്യു എന്നിവരാണ് സിലി വധക്കേസിലും ഒന്നും രണ്ടും പ്രതികൾ. എന്നാൽ റോയ് കേസിലെ മൂന്നാം പ്രതി പ്രജികുമാറിനെ സിലി വധക്കേസിൽ പ്രതി ചേർത്തിട്ടില്ല.
സിലി വധക്കേസിലും അറസ്റ്റുണ്ടാവുന്നതോടെ കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാമത്തെ അറസ്റ്റായിരിക്കും നടക്കാൻ പോവുന്നത്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് മുന്നെയാണ് സിലിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കേണ്ടത്.
www.ezhomelive.com
ليست هناك تعليقات
إرسال تعليق