Header Ads

  • Breaking News

    ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയെന്ന സംശയത്തിൽ യുവാവ് ജീവനൊടുക്കി




    മൂന്നാർ: ഗര്‍ഭിണിയായ ഭാര്യയുടെ കഴുത്തിൽ തോർത്തുകൊണ്ടു മുറുക്കിയതിന് പിന്നാലെ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി ഒഴുവത്തടം വാളറ കുളമാം കുഴി ആദിവാസി കോളനിയിൽ കർണൻ(26) ആണ് മരിച്ചത്. വഴക്കുണ്ടായപ്പോൾ തോർത്തുകൊണ്ട് മുറുക്കിയ ഭാര്യ കൊല്ലപ്പെട്ടുവെന്ന് കരുതി യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ വനപ്രദേശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

    മദ്യലഹരിയിൽ വീട്ടിലെത്തിയ കർണൻ, ഭാര്യയുമായി വഴക്കുണ്ടാക്കി. അതിനിടെ സമീപത്തിരുന്ന തോർത്ത് മുണ്ടെടുത്ത് ഭാര്യ സിനിയുടെ കഴുത്തിൽ മുറുക്കുകയായിരുന്നു. ഒമ്പത് മാസം ഗർഭിണിയായ സിനി ശ്വാസം കിട്ടാതെ ബോധരഹിതയായി തളർന്നുവീണു.

    സിനി ബോധമില്ലാതെ കിടക്കുന്നത് കണ്ട കർണൻ ഭാര്യ മരിച്ചുവെന്ന് കരുതി വീട്ടിൽനിന്ന് ഇറങ്ങി സമീപത്തെ വനത്തിനുള്ളിലേക്ക് ഓടി. അതിനിടെ വീട്ടിലെത്തിയ ബന്ധുക്കള്‍ സിനിയെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കര്‍ണ്ണന് വേണ്ടി നടത്തിയ അന്വേഷണത്തിനിടെയാണ് ഇയാള്‍ വനത്തിനുള്ളിലെ കൂറ്റന്‍ മരത്തില്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടത്.

    എല്ലാ ദിവസവും മദ്യപിച്ചെത്തുന്ന കര്‍ണ്ണന്‍ സ്ഥിരമായി ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് സമീപവാസികളും ബന്ധുക്കളും പറയുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.


    No comments

    Post Top Ad

    Post Bottom Ad