Header Ads

  • Breaking News

    എട്ട് വർഷത്തോളം ബന്ദിയാക്കി, ക്രൂരമായി ബലാത്സംഗം ചെയ്തു; എന്നിട്ടും അയാളെ അവൾ വെറുത്തില്ല – നതാസ്ച കംപുഷിന്റെ കഥ



    1998-ൽ, നതാസ്‌ച കംപുഷ് എന്ന പത്ത് വയസുകാരി ഒറ്റയ്ക്ക് സ്‌കൂളിലേക്ക് നടന്നുവരികയായിരുന്നു. അവളുടെ അമ്മയോട് വഴക്കിട്ടായിരുന്നു ആ പത്ത് വയസുകാരി അന്ന് സ്‌കൂളിലേക്ക് നടന്നത്. വഴി നീളെ ആത്മഹത്യയെ കുറിച്ചായിരുന്നു അവൾ ചിന്തിച്ചിരുന്നത്. മാതാപിതാക്കളുടെ വിവാഹമോചനം അവളെ മാനസികമായി തളർത്തിയിരുന്നു. അപ്രതീക്ഷിതമായി അവളുടെ മുന്നിലേക്ക് പാഞ്ഞെത്തിയ ഒരു വെള്ള വാനിൽ നിന്നും രണ്ട് കൈകൾ അവളെ പിടിച്ച് അകത്തേക്കിട്ടു. അതോടെ അതുവരെ ഉണ്ടായിരുന്ന കാര്യങ്ങളെല്ലാം മാറിമറിഞ്ഞു.

    പോലീസ് പല തരത്തില്‍ അന്വേഷിച്ചിട്ടും പിന്നീട് എട്ട് വര്‍ഷത്തോളം ആ കുട്ടിയെ കുറിച്ച് ആര്‍ക്കും ഒരു വിവരവും ഇല്ലായിരുന്നു. ഒടുവില്‍, 2006 ഫെബ്രുവരി 28 ന് തന്‍റെ പതിനെട്ടാം ജന്മദിനത്തില്‍ അപ്രതീക്ഷിതമായി കിട്ടിയ ഒരു നിമിഷത്തില്‍ അവള്‍ തടവ് ചാടി. തടവില്‍ കിടന്ന ‘3096 ദിവസങ്ങള്‍’ യുവതി പുസ്തകമാക്കി. പിന്നാലെ ഡോക്യുമെന്‍റിയും സിനിമയും പുറത്തിറങ്ങി. വൂൾഫ്ഗാങ് പൈക്ലോപിലിൻ അവളെ 3,096 ദിവസത്തേക്ക് ബന്ദിയാക്കിയിരുന്നു. ആ ദിവസങ്ങളെ കുറിച്ച് അവളെഴുതിയ പുസ്തകം വൻ തോതിൽ വിറ്റഴിഞ്ഞു.

    വുൾഫ്ഗാങ് പൈക്ലോപിലിൻ എന്നയാളാണ് പത്ത് വയസുള്ളപ്പോൾ കംപുഷിനെ തട്ടിക്കൊണ്ട് പോയത്. കംപുഷിനെ വീട് വൃത്തിയാക്കാൻ പൈക്ലോപിലിൻ നിർബന്ധിക്കുമായിരുന്നു. അയാളെ അസ്വസ്ഥനാക്കുന്ന എന്തെങ്കിലും ചെയ്‌താൽ അപ്പോഴൊക്കെ അയാൾ അവളെ മർദ്ദിച്ചിരുന്നു. പൈക്ലോപിലിൻ അവളുടെ തടവിൽ കംപുഷിനെ ലൈംഗികമായി ദുരുപയോഗം ചെയ്തു, എന്നിരുന്നാലും അവൾ അതിനെക്കുറിച്ച് ദീർഘമായി സംസാരിച്ചിട്ടില്ല.

    പത്ത് വയസ് മുതല്‍ പതിനെട്ട് വയസുവരെ തന്നെ നിരന്തരം പീഡിപ്പിച്ച വുൾഫ്ഗാങ് പൈക്ലോപിലിനെ അവള്‍ വെറുത്തില്ല. മറിച്ച് അയാളുമായി അവള്‍ സവിശേഷമായൊരു ബന്ധം സൂക്ഷിച്ചു. ഇത് പിന്നീട്, ഇരയ്ക്ക് വേട്ടക്കാരനോട് തോന്നുന്ന സ്നേഹമായി, ‘സ്റ്റോക്ക്ഹോം സിന്‍ഡ്രോമായി’ (stockholm syndrome) വിലയിരുത്തപ്പെട്ടു. അവള്‍ തന്‍റെ തടവ് ജീവിതം വെറുത്തപ്പോഴും പൈക്ലോപിനെ തള്ളിപ്പറയാന്‍ തയ്യാറായില്ല. ആദ്യമൊക്കെ അവള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ഇല്ലായിരുന്നു. പിന്നെ പതുക്കെ പതുക്കെ അയാള്‍ ആ അവളെ വീട്ടിനുള്ളിലെ ചെറിയ സ്ഥലത്ത് സഞ്ചരിക്കാന്‍ അനുവദിച്ചു. അയാളുടെ വിശ്വാസം നേടിയെടുക്കാൻ അവൾക്ക് കഴിഞ്ഞു. പതുക്കെ ടിവിയും റേഡിയോയും ഉപയോഗിക്കാന്‍ അനുവദിച്ചു. ബിബി എന്ന് പേര് മാറ്റി. അപ്പോഴും നിരന്തരം ബലാത്സംഗം ചെയ്തു. ഒരേസമയം ആ കൊച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോഴും അയാള്‍ അവളെ സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടേയിരുന്നു.

    ഒടുവില്‍ വീടിന് പുറത്ത് ഗാര്‍ഡനില്‍ ഇറങ്ങാന്‍ അവള്‍ക്ക് അനുവാദം ലഭിച്ചു. പക്ഷേ എപ്പോഴും പൈക്ലോപിലിന്‍റെ നിരീക്ഷണത്തിലായിരിക്കും. 2006 ഫെബ്രുവരി 28 ന് തന്‍റെ പതിനെട്ടാം വയസില്‍, മിനി വാന്‍ കഴുകാന്‍ പൈക്ലോപിലിൻ നതാസ്ചയോട് ആവശ്യപ്പെട്ടു. ഈ സമയം വന്ന ഒരു ഫോണ്‍ കോള്‍ എടുക്കാനായി പൈക്ലോപിലിൻ പോയ സമയത്ത് നതാസ്ച റോഡിലേക്കിറങ്ങി വഴിയാത്രക്കാരോട് താന്‍ ‘നതാസ്ച കംപുഷ്’ ആണെന്നും പോലീസിനെ വിളിക്കണമെന്നും കരഞ്ഞ് പറഞ്ഞു.

    ഒടുവിൽ അയൽക്കാർ പോലീസിനെ വിളിച്ച് യുവതിയെ അവർക്കേൽപ്പിച്ചു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ കണ്ടെത്തിയത് നതാസ്ച എന്ന പെണ്‍കുട്ടിയെ ആണെന്ന് വിശ്വസിക്കാന്‍ പൊലീസിന് ആദ്യം കഴിഞ്ഞില്ല. പിന്നീട് ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിനകം തന്‍റെ ബിഎംഡബ്യു കാറില്‍ രക്ഷപ്പെട്ട പൈക്ലോപില്‍ വിയന്നയിലേക്കുള്ള ഒരു ട്രെയിനിന്‍റെ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത് താനാണെന്ന് ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഇയാൾ തന്റെ സുഹൃത്തിനോട് തുറന്നു പറഞ്ഞിരുന്നു.

    രക്ഷപ്പെട്ടെത്തിയ നതാസ്ച കംപുഷ്, തന്‍റെ ആത്മകഥയായ ‘3096 ദിവസങ്ങള്‍’ എന്ന പുസ്തകം 2010 ല്‍ പുറത്തിറക്കി. 2013 ല്‍ പുസ്തകത്തെ അടിസ്ഥാനമാക്കി ‘3096 ദിവസങ്ങള്‍’ എന്ന സിനിമയും പുറത്തിറങ്ങി.


    No comments

    Post Top Ad

    Post Bottom Ad