Header Ads

  • Breaking News

    സംസ്ഥാനത്ത് ന്യൂജെന്‍ ബൈക്കുകള്‍ക്ക് പിടിവീഴുന്നു, ഓപ്പറേഷന്‍ സ്റ്റണ്ടിലൂടെ പിടികൂടിയത് 35 ബൈക്കുകള്‍




    കൊച്ചി: ഇരുചക്രവാഹനങ്ങളുടെ നിറത്തിലെ അഭ്യാസപ്രകടനം, അമിതവേഗം, രൂപമാറ്റം എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ 35 വാഹനങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ആകെ ഏഴ് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 30 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിച്ചു. 3,59,250 രൂപയോളം പിഴയായി ഈടാക്കിയിട്ടുമുണ്ട്.

    ട്രാഫിക്കിന്റെ ചുമതലയുള്ള ഐജി ജി സ്പര്‍ജന്‍ കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി സെല്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പരിശോധന നടത്തിയാണ് നിയമലംഘകരെ കണ്ടെത്തിയത്. വാഹനങ്ങള്‍ രൂപമാറ്റം വരുത്തി സ്റ്റണ്ട് നടത്തി ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവരുടെ വിലാസം ശേഖരിച്ചാണ് ദൗത്യത്തിന്റെ മൂന്നാംഘട്ടം നടപ്പാക്കിയത്.

    ദക്ഷിണ മേഖലാ ട്രാഫിക് എസ്പി ജോണ്‍സണ്‍ ചാള്‍സ്, ഉത്തരമേഖലാ ട്രാഫിക് എസ്പി ഹരീഷ് ചന്ദ്ര നായിക്, ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാര്‍, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓപ്പറേഷന് നേതൃത്വം നല്‍കി. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പോലീസിന്റെ ശുഭയാത്ര വാട്സ്ആപ്പ് നമ്പറിലേക്ക് (9747001099) വീഡിയോയും ചിത്രങ്ങളും അയയ്ക്കാവുന്നതാണ്.

    ഇതിനിടെ തിരുവനന്തപുരം കല്ലമ്പലത്ത് റോഡിന്റെ വശത്ത് കൂടി നടന്നുപോയ വിദ്യാര്‍ത്ഥിനിയെ ബൈക്ക് സ്റ്റണ്ടിനിടെ 18കാരന്‍ ഇടിച്ചുവീഴ്ത്തി. കല്ലമ്പലം തലവിളമുക്ക് പുലിക്കുഴി റോഡിലായിരുന്നു നൗഫലെന്ന യുവാവിന്റെ അപകടകരമായ അഭ്യാസ പ്രകടനം.

    അപകടകരമായി ബൈക്കോടിച്ചതിന് ഇയാള്‍ക്കെതിരെ ആറുകേസുകള്‍ നിലവിലുണ്ട്. ഇയാള്‍ സ്ഥിരമായി ബൈക്ക് സ്റ്റണ്ട് നടത്തുന്നയാളാണെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതോടെ നൗഫലിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad