Header Ads

  • Breaking News

    മകനും ഭാര്യയുമായി കോട്ടയത്തെ ആശുപത്രിയിൽ; പീഡിയാട്രിഷ്യൻ ഇല്ലെന്ന് പറഞ്ഞ് ഡോക്ടറെ കയ്യേറ്റം ചെയ്തു, അറസ്റ്റ്


    കോട്ടയം: മണർകാട് സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചികിത്സയ്ക്ക് കുട്ടിയുമായി എത്തിയ അച്ഛനും ബന്ധവുമാണ് അറസ്റ്റിലായത്. മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അക്രമം. തൃക്കൊടിത്താനം മാടപ്പള്ളി സ്വദേശി വൈശാഖ്, പാമ്പാടി വെള്ളൂർ സ്വദേശി ജെറിൻ രവി എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്.

    ഇരുവരും ചേർന്ന് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന പ്രവർത്തിക്കുന്ന ഡോക്ടർ പവൻ ജോർജിനെ ആക്രമിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. ഉച്ചയോടുകൂടി ഭാര്യയും, കുട്ടിയുമായി ചികിത്സയ്ക്ക് എത്തിയ വൈശാഖ് ഭാര്യയെ ഡോക്ടറെ കാണിച്ചതിനു ശേഷം കുട്ടിയെ ചികിത്സിക്കുന്നതിന് പീഡിയാട്രീഷനെ കാണാൻ പോയി.

    പീഡിയാട്രീഷൻ അവധിയിലാണെന്ന് അറിഞ്ഞതോടെ പ്രകോപിതനായ വൈശാഖ് ആശുപത്രി ജീവനക്കാരോട് അസഭ്യം പറഞ്ഞു. ഇതോടെയാണ് പ്രശ്നം തുടങ്ങിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഈ സമയം അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന തന്നെ ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും കഴുത്തിനു കുത്തിപ്പിടിച്ച് ജനൽ വഴി പുറത്തേക്ക് തള്ളിയിടാൻ ശ്രമിക്കുകയുമായിരുന്നു എന്ന് ഡോക്ടർ പവൻ ജോർജ് പറഞ്ഞു.

    പരാതിയെ തുടർന്ന് മണർകാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസ് എടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരവും കേസ് ചുമത്തി. ഇരുവരും അദ്ദേഹത്തിന്റെ വിഭാഗത്തിന് പുറത്ത് ബഹളം വയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad