Header Ads

  • Breaking News

    വടകര-മാഹി ജലപാത; ഒന്നാം റീച്ചില്‍ 21.80 കോടിയുടെ പ്രവൃത്തി ഉടൻ ആരംഭിക്കും.



    മാഹി:കോവളം-ബേക്കല്‍ പശ്ചിമതീര ജലപാതയുടെ ഭാഗമായ വടകര മാഹി കനാലിന്റെ ഒന്നാം റീച്ചില്‍ പ്രവൃത്തി ഉടൻ ആരംഭിക്കും.ചെയിനേജ് 450.080 കി.മീ. മുതല്‍ 454.080 കി.മീ. വരെയുള്ള നാലു കി.മീറ്റർ ഭാഗത്ത് കനാല്‍ നിർമാണത്തിന്റെ ബാക്കി പ്രവൃത്തികള്‍ക്ക് 21.80 കോടി രൂപയുടെ ഭരണാനുമതിയായി. വടകര-മാഹി കനാലിന്റെ തുടക്കത്തില്‍ മൂഴിക്കല്‍ മുതല്‍ കന്നിനട വരെയാണ് പ്രവൃത്തി വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലുള്ള കനാലിന്റെ വീതിയും ആഴവും വർധിപ്പിച്ച്‌ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഇരുകരകളിലും റോഡും സുഗമമായ ജലനിർഗമന സൗകര്യവും ആവശ്യമുള്ള സ്ഥലങ്ങളില്‍ കരസംരക്ഷണ പ്രവൃത്തിയും ഉള്‍പ്പെട്ടതാണ് പദ്ധതി. കനാല്‍ വികസനത്തിന് 20.82 ഏക്കർ ഭൂമി പുതുതായി ഏറ്റെടുത്തിട്ടുണ്ട്. നഷ്ടപരിഹാരമായി 8.6 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഒരു വർഷത്തിനകം പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ നാലു കി.മീ. ദൈർഘ്യമുള്ള വടകര മാഹി കനാല്‍ ഒന്നാം റീച്ച്‌ പൂർണമായും ദേശീയ ജലപാത നിലവാരത്തില്‍ ഗതാഗതയോഗ്യമാകും. കാർഷിക-ടൂറിസം മേഖലകളില്‍ വലിയ മുന്നേറ്റമാണ് പദ്ധതി പൂർത്തിയാകുന്നതോടെ ഉണ്ടാവുക. വടകര മാഹി കനാല്‍ നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് കൊയിലാണ്ടി സ്പെഷല്‍ തഹസില്‍ദാർ ഓഫിസ് മുഖേന ഭൂവുടമകള്‍ക്ക് തുക നല്‍കിവരുകയാണ്. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി 121 പേർക്ക് തുക നല്‍കിയിട്ടുണ്ടെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എല്‍.എയുടെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. ബാക്കിയുള്ള 388 ഭൂവുടമകള്‍ക്ക് തുക നല്‍കാനുള്ള നടപടികള്‍ സമയബന്ധിതമായി പൂർത്തീകരിക്കും. വടകര മാഹി കനാല്‍ വികസന പ്രവൃത്തികളുടെ ഭാഗമായി മൂന്നാം റീച്ചില്‍ പുതിയ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. വടകര മാഹി കനാലിന്റെ കുറുകെ കോട്ടപ്പള്ളിയില്‍ പാലം നിർമിക്കുന്നതിന് ആർച്ച്‌ ബ്രിഡ്ജ് ഡിസൈൻ അനുസരിച്ച്‌ തയാറാക്കിയ ഡി.പി.ആർ പരിശോധിച്ചുവരുകയാണ്. 2025ഓടെ വടകര മാഹി കനാല്‍ ജലപാത കമീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

    No comments

    Post Top Ad

    Post Bottom Ad