Header Ads

  • Breaking News

    വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൽ വൻ അപകടം; കടലിൽ വീണ് കുട്ടികൾ ഉൾപ്പെടെ 15പേർക്ക് പരിക്ക്, 2പേരുടെ നില ഗുരുതരം.


    തിരുവനന്തപുരം: വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന്  വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു.ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോട കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാര്‍ ഉടൻ തന്നെ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 15 പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ സഞ്ചാരികള്‍ അപകടമുണ്ടായപ്പോള്‍ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നു. എട്ടുപേര്‍ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിച്ചത്.

    നേരത്തെയും ഫ്ലോട്ടിങ് ബ്രിഡ്ജില്‍ അപകടമുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നമ്പറില്‍ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി വേര്‍പ്പെട്ട് അപകടമുണ്ടായിരുന്നു. തിരക്ക് കുറവായതിനാലാണ് അന്ന് വന്‍ അപകടം ഒഴിവായത്. ഫ്ലോട്ടിങ്   ബ്രിഡ്ജിന്‍റെ ഒരുഭാഗം വേര്‍പ്പെട്ടുപോവുകയായിരുന്നു. ചാവക്കാട് ടൂറിസം രംഗത്ത് വലിയ മാറ്റം കൊണ്ടുവരുമെന്ന് കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഫ്ലോട്ടിങ് ബ്രിഡ്ജാണ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസത്തിനകം തകര്‍ന്നത്. ഒക്‌ടോബര്‍ ഒന്നിനാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. ശക്തമായ തിരമാലയെതുടര്‍ന്നാണ് ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് വേര്‍പ്പെട്ടത്.

    ചാവക്കാട്ടെ സംഭവത്തിന് പിന്നാലെയാണിപ്പോള്‍ വര്‍ക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരികള്‍ തകര്‍ന്ന് അപകടമുണ്ടായത്. കഴിഞ്ഞ ഡിസംബര്‍ 23നാണ് വര്‍ക്കലയില്‍ ടൂറിസം വകുപ്പിന് കീഴില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജാണ് വര്‍ക്കലയിലേത്. അപകടത്തോടെ ഫ്ലോട്ടിങ് ബ്രിഡ്ജുകളുടെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കയും ഏറുകയാണ്.

    No comments

    Post Top Ad

    Post Bottom Ad