Header Ads

  • Breaking News

    ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ക്ക് ജോലിയും ഉന്നതവിദ്യാഭ്യാസവും നല്‍കുമെന്ന് കെ ജി എബ്രഹാം.




    അപകടം ദൗർഭാഗ്യകരമെന്നും തീപിടിത്തം ഉണ്ടായ സമയത്ത് താൻ കേരളത്തിലായിരുന്നുവെന്നും കെ ജി എബ്രഹാം. കുവൈറ്റില്‍ അപകടമുണ്ടായ എൻ.ബി.ടി.സി ഗ്രൂപ്പിന്റെ ഉടമയും കേരളം കേന്ദ്രമായ കെ.ജി.എ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമാണ് കെ ജി എബ്രഹാം.

    അപകടമുണ്ടായ സമയത്ത് തിരുവനന്തപുരത്തായിരുന്നു. എല്ലാ തൊഴിലാളികളെയും കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത്. ക്യാമ്പുകൾ  സുരക്ഷിതമാണോയെന്നത് സ്ഥിരമായി വിലയിരുത്താറുണ്ട്. പല രാജ്യങ്ങളില്‍ നിന്നുള്ളവർ ക്യാമ്ബിലുണ്ടായിരുന്നു. എല്ലാവരെയും ഒരുപോലെയാണ് കണ്ടിരുന്നത്. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളെ തന്റെ കുടുംബാംഗങ്ങള്‍ സന്ദർശിക്കും. അവർക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കും.

    ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളില്‍ ചിലർ തൊഴില്‍ ആവശ്യപ്പെട്ടിരുന്നു. അവർക്ക് ജോലി നല്‍കും. ദുരന്തത്തില്‍ ക്ഷമ ചോദിക്കുന്നു. സംഭവമറി‌ഞ്ഞ് വീട്ടിലിരുന്ന് കരയുകയായിരുന്നു. 25 വർഷത്തോളമായി ഞങ്ങള്‍ക്കുവേണ്ടി ജോലി ചെയ്യുന്നവരായിരുന്നു അവരില്‍ പലരും.

    ഞങ്ങളുടെ തെറ്റുമൂലം സംഭവിച്ച ദുരന്തമല്ലെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അവരാണ് കമ്ബനി പടുത്തുയർത്തിയത്. അവർ ഞങ്ങളുടെ കുടുംബമാണ്. എല്ലാ തൊഴിലാളികള്‍ക്കും ലൈഫ് ഇൻഷുറൻസ് ഉണ്ടായിരുന്നു. മരിച്ചവരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായം നല്‍കും.

    ഷോർട്ട് സ‌ർക്യൂട്ട് ആണ് അപകടത്തിന് കാരണം. കമ്ബനിയുടെ അശ്രദ്ധകൊണ്ട് സംഭവിച്ചതല്ല. ആരെയും മുറിയില്‍ പാചകം ചെയ്യാൻ അനുവദിക്കാറില്ല. അടുക്കളയിലാണ് പാകം ചെയ്യുന്നത്. കമ്ബനിക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ക്യാമ്ബില്‍ താമസവും ആഹാരവും സൗജന്യമായിരുന്നു. ഓരോ മുറിയിലും മൂന്നോ നാലോ പേരാണ് താമസിച്ചിരുന്നത്. തിങ്ങിക്കൂടിയായിരുന്നില്ല തൊഴിലാളികള്‍ കഴിഞ്ഞിരുന്നത്.

    120 പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. അപകടസമയത്ത് 70 പേരാണ് ഉണ്ടായിരുന്നത്. കെട്ടിടം പഴയതായിരുന്നില്ല. എസി സൗകര്യമുള്ള പുതിയ കെട്ടിടമായിരുന്നു അത്. കെട്ടിടം വാടകയ്ക്ക് എടുത്തതായിരുന്നു. ഓരോ മൂന്ന് മാസത്തിലും സുരക്ഷാപരിശോധനകള്‍ നടത്തിയിരുന്നു. സുരക്ഷയില്‍ ഒരു വിട്ടുവീഴ്‌ചയും നടത്തിയിട്ടില്ലെന്നും കെ ജി എബ്രഹാം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad