Header Ads

  • Breaking News

    പുകപരിശോധനാ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ 10,000 രൂപ വരെ പിഴ

    പ്രതീകാത്മക ചിത്രം.......

    വാഹനങ്ങളുടെ പുകപരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. പുക പരിശോധാനാ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആദ്യ ഘട്ടത്തില്‍ 2000 രൂപയാണ് പിഴ. രണ്ടാംതവണ 10,000 രൂപയും. പാര്‍ക്കിങ്ങില്ലാത്തിടത്ത് വാഹനംനിര്‍ത്തിയിട്ടാല്‍പോലും ആ കുറ്റത്തോെടാപ്പം എല്ലാസര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നാണ് പുതിയനിര്‍ദേശം. ഈ നിര്‍ദേശപ്രകാരം ലൈസന്‍സ്, ഇന്‍ഷുറന്‍സ്, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ്, രൂപമാറ്റം വരുത്തിയത്, കൂളിങ് ഫിലിംഒട്ടിച്ചത്, നമ്പര്‍ പ്ലേറ്റിലെ രൂപമാറ്റം തുടങ്ങി എല്ലാകാര്യങ്ങളും പരിശോധിക്കണം.

    വാഹനത്തിന്റെ ഫോട്ടോസഹിതമാണ് കുറ്റപത്രം തയ്യാറാക്കേണ്ടതെന്നും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി. പോലീസ് സേനയെപ്പോലെ മോട്ടോര്‍വാഹനവകുപ്പ് ജീവനക്കാരും ഇനിമുതല്‍ വാഹനപരിശോധനയ്ക്കായി നിരത്തുകളിലുണ്ടാകും. പുക പരിേശാധനയ്ക്ക് ഊന്നല്‍നല്‍കിയാകും പ്രവര്‍ത്തനം. നിരത്തുകളിലുള്ള ഏറെവാഹനങ്ങള്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാത്തവയാണെന്ന് കണ്ടെത്തി. ഇവയെ പിടികൂടി പിഴചുമത്തി സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുകയും ലക്ഷ്യമാണ്.

    പുകയിലെ വ്യാജന്‍മാര്‍

    സംസ്ഥാനത്ത് പുകപരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നത് വ്യാപകമാകുന്നു. തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് സര്‍ട്ടിഫിക്കറ്റ് എത്തുന്നതെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായി. പരിവാഹന്‍ സൈറ്റുമായി വ്യാജ ആപ്പ് ബന്ധിപ്പിച്ചാണ് ഇത്തരത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

    ചില സാങ്കേതിക തകരാറുകള്‍ ഉണ്ടെങ്കില്‍ വാഹനങ്ങള്‍ പുകപരിശോധനയില്‍ പരാജയപ്പെടും. പ്രശ്നം പരിഹരിക്കാനാണ് സാധാരണയായി ആവശ്യപ്പെടുക. എന്നാല്‍, പ്രശ്നം പരിഹരിക്കാതെതന്നെ പണം നല്‍കി, ഇതരസംസ്ഥാനങ്ങളില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. പരിവാഹന്‍ മുഖേന ഇന്ത്യയില്‍ എവിടെനിന്നുവേണമെങ്കിലും പുകപരിശോധന നടത്താം. അതിനായി വാഹനം കൊണ്ടുപോകണം. എന്നാല്‍, വാഹനം കൊണ്ടുപോകാതെ വ്യാജമായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് തട്ടിപ്പ്.

    ഉത്തര്‍പ്രദേശിലെ ആര്‍.ടി.ഒ. ഏജന്റ് മുഖേന വ്യാജസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച വാഹനം അടുത്തിടെ മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് ഇത്തരത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായി മോട്ടോര്‍വാഹനവകുപ്പ് കണ്ടെത്തുകയും ഇക്കാര്യം തമിഴ്‌നാട് ഗതാഗതവകുപ്പിനെ അറിയിക്കുകയുംചെയ്തു. കേരളത്തില്‍ നല്ലരീതിയിലാണ് പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നും വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി സംസ്ഥാനത്തെ കേന്ദ്രങ്ങളെ തകര്‍ക്കുകയാണെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അറിയിച്ചിരുന്നു.


    No comments

    Post Top Ad

    Post Bottom Ad