Header Ads

  • Breaking News

    18 വർഷത്തിലെ കാത്തിരിപ്പിന് വിരാമം; അബ്ദുൽ റഹീം ഉടൻ നാട്ടിലെത്തും

    റിയാദ് :
    സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനം ഉടന്‍ സാധ്യമായേക്കും. അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്‍റെ അഭിഭാഷകന്‍. പത്ത് ദിവസത്തിനകം റഹീമിന് വീട്ടിലെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ 18 വർഷമായി അബ്ദുൽ റഹീം വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു. റഹീമിൻ്റെ മോചനത്തിനായി സമാഹരിച്ച ദയധനമായ ഒന്നര കോടി സൗദി റിയാൽ കെട്ടിവെച്ചതോടെ അബ്ദുൽ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി റദ്ദ് ചെയ്തിരുന്നു. റഹീമിൻ്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യൻ രൂപയിൽ നിന്നാണ് ദയധനമായ ഒന്നര കോടി സൗദി റിയാൽ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയത്.

    2006 ൽ റിയാദിൽ ഡ്രൈവിംഗ് ജോലിക്കായാണ് അബ്ദുൽ റഹീം റിയാദിലെത്തുന്നത്. എന്നാൽ ഡ്രൈവിംഗിനൊപ്പം ചലനശേഷിയില്ലാത്ത അനസിൻ്റെ പരിചരണമായിരുന്നു റഹീമിൻ്റെ പ്രധാന ചുമതല. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്

    അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ ട്രാഫിക് സിഗ്നൽ ലംഘിച്ച് പോകണമെന്ന അനസിൻ്റെ ആവശ്യം നിരസിച്ചതിൻ്റെ പേരിൽ റഹീമുമായി വഴക്കായി. കാര്യം പറഞ്ഞു മനസിലാക്കാൻശ്രമിച്ചപ്പോഴെല്ലാം അനസ് റഹീമിൻ്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിൻ്റെ കൈ അബദ്ധത്തിൽ അനസിൻ്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി.

    ഇതോടെയാണ് റഹീമിനെതിരെ കുടുംബം തിരിയുന്നത്. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഏറെക്കാലത്തെ അപേക്ഷയ്ക്ക് ശേഷമാണ് 15 മില്യൺ റിയാൽ (34 കോടി രൂപ) ബ്ലഡ് മണിയായി നൽകിയാൽ അബ്ദുറഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്. പതിനെട്ട് വർഷത്തിനിടെ കുടുംബാംഗങ്ങൾക്ക് ആർക്കും അബ്ദുൽ റഹീമിനെ കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല

    No comments

    Post Top Ad

    Post Bottom Ad