Header Ads

  • Breaking News

    വേഗത ആവേശമല്ല, ആവശ്യം മാത്രം; കുറിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്




    തിരുവനന്തപുരം: വാഹനങ്ങളുടെ വേഗത യാത്രികരുടെ അവസാനയാത്രയാകുന്ന അവസ്ഥയിലേക്ക് പലപ്പോഴും എത്തിയിട്ടുണ്ട്. ഓരോ വാഹനങ്ങള്‍ക്കും ട്രാഫിക്-റോഡ് സാഹചര്യങ്ങള്‍ക്കും കാലാവസ്ഥയ്ക്കും ശരീരമനോനിലകള്‍ക്കും അനുസൃതമായ വേഗതയിലാവണം ഡ്രൈവിങ്. റോഡ്മാര്‍ക്കിങ്ങുകള്‍, വേഗനിയന്ത്രണചട്ടങ്ങള്‍, സുരക്ഷാനിര്‍ദ്ദേശങ്ങള്‍ ഇവ ഏറെ പ്രസക്തമാണ്. സ്വയം കര്‍ശനമാക്കുക മാത്രമാണ് ഒറ്റമൂലി എന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.  കുറിപ്പ്:

    വേഗത ആവേശമല്ല, ആവശ്യം മാത്രം

    മനുഷ്യന്റെ ഓട്ടം എന്നും വേഗത അഥവാ Speedന് പുറകെ ആയിരുന്നു, ഇന്നും ആണ് എന്നും ആയിരിക്കുകയും ചെയ്യും. ചലനം ജീവന്റെ ലക്ഷണമാണ്. ശരീരചലനത്തിന്റെ ഏകകമാണ് വേഗത. ചലനഭൗതികതയുടെ സാരഥിയായി ഉള്ളില്‍ വര്‍ത്തിക്കുന്ന മനസ്സ് അരൂപിയായ ഒരു പ്രതിഭാസമാണ്. അതിന്റെ വേഗത ഊഹിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള അനിയന്ത്രിതമായ ഒന്നുമാണ്. ശരീരത്തില്‍ എവിടെയെന്നറിയാത്ത മനസ്സ് വേഗതാജനകവും വേദനാജനകവുമാണ്.

    മനസ്സിന്റെ വേഗതയ്‌ക്കൊപ്പമെത്താനുള്ള പ്രാഥമിക'യന്ത്രം' സ്വശരീരം തന്നെയാണ്. സമയം ഒരു പ്രധാന ഘടകമായപ്പോള്‍ ശരീരവേഗം ഒരു പരിമിതിയായി. കൂടിയ വേഗതയ്ക്കായുള്ള നെട്ടോട്ടം മോട്ടോര്‍ വാഹനങ്ങള്‍ അഥവാ ഓട്ടോമൊബൈലുകളിലേക്ക് മനുഷ്യനെ എത്തിച്ചു. സമയലാഭത്തിനായി വികസിപ്പിക്കപ്പെട്ട വേഗയന്ത്രങ്ങള്‍ മാത്രമാണ് വാഹനങ്ങള്‍. പ്രകൃതിയിലെ വിവിധ മാദ്ധ്യമങ്ങള്‍ക്കനുസൃതമായി വിവിധ സാങ്കേതികതകള്‍ വികസിപ്പിക്കപ്പെട്ടു. കര-ജലം-വായു-ആകാശ മാദ്ധ്യമങ്ങളില്‍ കരമാര്‍ഗ്ഗമുള്ള മോട്ടോര്‍ വാഹനങ്ങള്‍ പക്ഷെ, മറ്റു മാദ്ധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായി വ്യക്തിഗത യാത്രകള്‍ക്ക് അനുയോജ്യമായ വ്യക്തിഗതനിയന്ത്രണം സാദ്ധ്യമായ ഒന്നാണ്. ചലിക്കുന്ന മാദ്ധ്യമത്തിന്റെ പ്രതിബന്ധങ്ങളെ ഒരു പരിധി വരെ തരണം ചെയ്യാനുള്ള സാങ്കേതികക്കരുത്തും അവയ്ക്കുണ്ട്. അതിനാല്‍തന്നെ അതിന്റെ ചാലകമാദ്ധ്യമത്തില്‍ മുന്നൊരുക്കങ്ങള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ക്കും അത്ര പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നില്ല.

    ഇന്നു പക്ഷെ വാഹനങ്ങള്‍, യാത്രകള്‍, ആവശ്യങ്ങള്‍, ആവേശം ഒക്കെ ഏറിയതിന്റെ ഫലമായി അപകടജീവഹാനികള്‍ അനിയന്ത്രിതമായപ്പോള്‍ മോട്ടോര്‍ വാഹനങ്ങളുടെ മാദ്ധ്യമമായ റോഡുകള്‍ക്ക് നിയതരൂപവും നിയന്ത്രണോപാധികളും സുരക്ഷാമാനദണ്ഡങ്ങളും അനിവാര്യമായി. വ്യക്തിനിയന്ത്രിതമായ ഈ ഗതികോര്‍ജ്ജയന്ത്രത്തിന്റെ സുഗമനവും സുരക്ഷയും വാഹനതരമനുസരിച്ച് സാരഥിയുടെ പ്രവൃത്തികളിലും മനോനിലയിലും മാത്രമാണധിഷ്ഠിതവും. വാഹനങ്ങളുടെ ഏകനേട്ടം വേഗതയാണ്. ഡ്രൈവിംഗ് വേഗനിയന്ത്രണം മാത്രവുമാണ്. നിര്‍ഭാഗ്യവശാല്‍ വേഗത തന്നെയാണ് യാത്രികരുടെ അവസാനയാത്രയ്ക്കും ഹേതുവാകുന്നത് എന്നതാണ് വൈരുദ്ധ്യം. മഹാഭൂരിപക്ഷം അപകടങ്ങളുടേയും പ്രാഥമികവും അടിസ്ഥാനപരവുമായ കാരണം വേഗത മാത്രമാണ്.

    ശരീരം പോലെ യന്ത്രത്തിനും വേഗപരിമിതികളുണ്ട്. ഓരോ വാഹനങ്ങള്‍ക്കും ട്രാഫിക്-റോഡ് സാഹചര്യങ്ങള്‍ക്കും കാലാവസ്ഥയ്ക്കും ശരീരമനോനിലകള്‍ക്കും അനുസൃതമായ വേഗതയിലാവണം ഡ്രൈവിംഗ്. റോഡ്മാര്‍ക്കിംഗുകള്‍, വേഗനിയന്ത്രണചട്ട ള്‍, സുരക്ഷാനിര്‍ദ്ദേശങ്ങള്‍ ഇവ ഏറെ പ്രസക്തമാണ്. സ്വയം കര്‍ശനമാക്കുക മാത്രമാണ് ഒറ്റമൂലി.

    No comments

    Post Top Ad

    Post Bottom Ad