Header Ads

  • Breaking News

    ഇവൈയിലെ അന്ന സെബാസ്റ്റ്യന്റെ മരണം: അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം



    ന്യൂഡല്‍ഹി: അമിത ജോലിഭാരത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ച അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. തൊഴില്‍ ചൂഷത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് തൊഴില്‍ സഹമന്ത്രി ശോഭാ കരിന്ദലജേ വ്യക്തമാക്കി. മകളുടെ മരണം സംബന്ധിച്ച് അന്നയുടെ മാതാവ് അനിത അഗസ്റ്റിന്‍ കമ്പനിയുടെ ഇന്ത്യന്‍ മേധാവി രാജീവ് മേമനിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച സജീവമായത്.

    2024 മാര്‍ച്ചിലാണ് പൂനെ EY യില്‍ അന്ന ജോയിന്‍ ചെയ്തത്. അന്നയുടെ ആദ്യ ജോലിയായിരുന്നു ഇത്, അതിനാല്‍ തന്നെ വിശ്രമമില്ലാതെയാണ് അവള്‍ അധ്വാനിച്ചതെന്ന് അനിത ചെയര്‍മാന് നല്‍കിയ കത്തില്‍ പറയുന്നു. പക്ഷെ, പോകെ പോകെ, ഓഫീസില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ധം അന്നയെ തളര്‍ത്താന്‍ തുടങ്ങി. വാരാന്ത്യത്തിലുള്ള അവധി പോലും ലഭിക്കാതെ അന്ന ജോലിയെടുത്തു. ദിവസവും ഏറെ വൈകിയാണ് അവള്‍ താമസസ്ഥലത്ത് എത്തിയിരുന്നത്. വസ്ത്രം പോലും മാറ്റാതെ കിടക്കയിലേക്ക് വീഴും. മേലധികാരികളുടെ മാനസിക സമ്മര്‍ദ്ദം കൂടി വന്നതോടെ ഉറക്കം നഷ്ടപ്പെട്ടു. അവളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പെട്ടെന്ന് മോശമായി. അന്ന അപ്പോഴും വിശ്രമമില്ലാതെ ജോലി തുടരുകയായിരുന്നു എന്ന് അനിത അയച്ച മെയിലില്‍ പറയുന്നു.

    ജൂലൈ 20 നായിരുന്നു കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ 26 കാരി അന്ന സെബാസ്റ്റ്യന്‍ പേരയില്‍ ഹോസ്റ്റലില്‍ കുഴഞ്ഞുവീണ് മരിക്കുന്നത്. മകള്‍ മരിച്ചിട്ട് അവളുടെ ശവസംസ്‌കാര ചടങ്ങില്‍ പോലും കമ്പനിയില്‍ നിന്നാരും പങ്കെടുത്തില്ലെന്ന് അമ്മ ആരോപിച്ചിരുന്നു. യുവതിയുടെ മരണത്തിന് പിന്നാലെ കമ്പനിക്കെതിരെ ജനരോഷമുയര്‍ന്നിരുന്നു.

    No comments

    Post Top Ad

    Post Bottom Ad