Header Ads

  • Breaking News

    എഡിജിപി അജിത് കുമാറിനെതിരെ പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യം; ഹർജി തള്ളി ഹൈക്കോടതി




    കൊച്ചി: പി വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ എഡിജിപി അജിത് കുമാറിനെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി. പൊതുപ്രവർത്തകനായ ജോർജ് വട്ടക്കുളം നൽകിയ ഹർജിയാണ് തള്ളിയത്. എഡിജിപിക്കെതിരെ ഭരണകക്ഷി എംഎൽഎ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവമുള്ളതാണെന്നും ദേശീയ സുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണിതെന്നും ഹ‍ർജിക്കാരൻ പറഞ്ഞു. അതിനാൽ ദേശീയ സംസ്ഥാന അന്വേഷണ എജൻസികൾ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി അനവസരത്തിലുള്ളതാണെന്നും ആരോപണങ്ങളിൽ സർക്കാർ അന്വേഷണം നടത്തുന്നുണ്ടെന്നും സർക്കാർ വാദിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹർജി ഹൈക്കോടതി തളളിയത്.  അതേസമയം, എഡിജിപി എം ആർ അജിത് കുമാർ മുൻ എസ്പി സുജിത് ദാസ് എന്നിവർക്കെതിരെ പി വി അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങളിൽ പ്രത്യേക അന്വേഷണസംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എല്ലാ ആരോപണങ്ങളിലും വിവരശേഖരണം നടത്താനാണ് തീരുമാനം. ഇതിന് ശേഷം വിഷയത്തിൽ പി വി അൻവറിന്റെ മൊഴിയടക്കം രേഖപ്പെടുത്തിയേക്കും. സുജിത് ദാസിനെതിരെയുള്ള പരാതി നില നിൽക്കുന്നതിനാൽ ഇതിൽ വേഗത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും സാധ്യതയുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സുജിത്ത് ദാസിൻ്റെ സസ്പെൻഷൻ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകുക. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഷെയ്ക് ദർവേഷ് സാഹിബ് (ഡിജിപി), ജി സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.


    No comments

    Post Top Ad

    Post Bottom Ad