Header Ads

  • Breaking News

    കോവിഡിനേക്കാൾ കരുതൽവേണം, ഡെങ്കിപ്പനി ബാധിതരിൽ ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾ ഏറെയെന്ന് ​ഗവേഷകർ

    കോവി‍‍‍ഡിനേക്കാൾ ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്ക് ‍ഡെങ്കിപ്പനി കാരണമാകുന്നുവെന്ന് ​ഗവേഷകർ. സിം​ഗപ്പൂരിൽ നിന്നുള്ള നാന്യാങ് ടെക്നോളജിക്കൽ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ.

    ഡെങ്കിപ്പനി ബാധിച്ചവരിൽ കോവിഡ് ബാധിച്ചവരെ അപേക്ഷിച്ച് ഹൃദ്രോ​ഗങ്ങൾ, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, രക്തം കട്ടപിടിക്കുക തുടങ്ങിയവയ്ക്കുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. ഡെങ്കി ബാധിച്ചവരിൽ ഓർമക്കുറവ്, ചലനപരമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു.

    ട്രാവൽ മെഡിസിൻ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡെങ്കിപ്പനി ബാധിച്ച 11,700 പേരെയും കോവിഡ് ബാധിച്ച 12 ലക്ഷം പേരെയും ആധാരമാക്കിയാണ് പഠനം നടത്തിയത്. ഇക്കൂട്ടരിൽ നടത്തിയ ടെസ്റ്റുകൾ, മെഡിക്കൽ ഇൻഷുറൻസ് ക്ലെയിമുകൾ തുടങ്ങിയവ പരിശോധിച്ചാണ് വിലയിരുത്തലിലെത്തിയത്. ഈ വിഭാ​ഗത്തിൽ ഹൃദയം, മസ്തിഷ്കം, പ്രതിരോധശേഷി തുടങ്ങിയവയിലുണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളെ വിശദമായി പരിശോധിച്ചു. അണുബാധയ്ക്കുശേഷമുള്ള ഒരുമാസം മുതൽ മുന്നൂറു ദിവസത്തിനിടയിലുള്ള കാലയളവാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.

    പഠനത്തിൽ പങ്കാളികളായ 0.5 കോവിഡ് അതിജീവിതരിൽ ഹൃദ്രോ​ഗപ്രശ്നങ്ങൾ സ്ഥിരീകരിച്ചപ്പോൾ ‍ഡെങ്കിയെ അതിജീവിച്ച 0.9ശതമാനം പേരിൽ ഹൃദ്രോ​ഗങ്ങൾ സ്ഥിരീകരിച്ചു. ഡെങ്കിയെ പ്രതിരോധിക്കാൻ പരിസര ശുചിത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ ജനങ്ങൾ വിട്ടുവീഴ്ച ചെയ്യരുതെന്നതാണ് പഠനത്തിലൂടെ വ്യക്തമാകുന്നതെന്നും ​ഗവേഷകർ പറയുന്നു.

    എന്താണ് ഡെങ്കിപ്പനി ?

    ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.

    രോഗലക്ഷണങ്ങൾ

    പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.

    അപകട സൂചനകൾ

    പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ ലസൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.

    ചികിത്സ പ്രധാനം

    എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.

    തുരത്താം, കൊതുകിനെ

    കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
    ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
    ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
    കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
    ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
    ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.


    No comments

    Post Top Ad

    Post Bottom Ad