ഗ്രഫീൻ പ്രൊഡക്ഷൻ ഫെസിലിറ്റി സെൻ്ററിനായുള്ള അത്യാധുനിക കെട്ടിടം ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് കൈമാറാൻ സാധിച്ച സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്. കിൻഫ്രയെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി നിയോഗിച്ചു കൊണ്ട് തീരുമാനമെടുത്ത് ഒരു വർഷത്തിനുള്ളിൽ തന്നെ നാല് നിലകളിലായി 60,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച കെട്ടിടം ആണിത്.ഗ്രഫീൻ എന്ന അത്ഭുത വസ്തുവിനെ ലോകം പരിചയപ്പെട്ട് തുടങ്ങിയ ഘട്ടത്തിൽ തന്നെ ഈ മേഖലയിൽ കേരളം വലിയ ചുവടുവെച്ചു കഴിഞ്ഞിരിക്കുന്നു എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. ഭാവിയുടെ പദാർഥമെന്ന് അറിയപ്പെടുന്ന ഗ്രഫീനുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കുമായി ഈ കെട്ടിടം ഉപയോഗിക്കപ്പെടും എന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ ഗ്രഫീൻ സംബന്ധമായ സ്റ്റാർട്ടപ്പുകളുടെയും എം.എസ്.എം.ഇകളുടെയും വികസനം സുഗമമാക്കുന്നതിനുള്ള പിന്തുണ നൽകുന്നതിനും സർക്കാർ തയ്യാറാണ്. ഗ്രഫീൻ്റെ കാര്യത്തിൽ രാജ്യത്തെ ആദ്യ ഗ്രഫീൻ നയവും കേരളം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് എന്നും മന്ത്രി പറഞ്ഞു. ഈ മേഖലയിൽ ലോകത്തിനൊപ്പം, ഇന്ത്യക്ക് മുന്നേ നടക്കുകയാണ് നാം എന്നും മന്ത്രി കുറിച്ചു
No comments
Post a Comment